ലേഖനം
 

ശവംതീനികളുടെ മതം                            

ടി ഷൈബിന്‍

 

ശവം തീനികള്‍!- ശവംതീനികളുടെ ആര്‍ത്തിയാണ്‌ ആ താളുകളില്‍ നിറഞ്ഞുപതഞ്ഞു കിടന്നതത്രയും. പൊലിഞ്ഞിട്ടും പൂവിതളിനെ ചവിട്ടിമെതിക്കാനുള്ള ത്വരയും ദുരയും. മാധവിക്കുട്ടിയെ സംസ്കാരിച്ചതിനെ ചൊല്ലിയാണ്‌ പുതിയ വിവാദങ്ങളത്രയും.

ഖുര്‍ ആനോ ഗീതയോ വായിച്ചിരുന്നെങ്കില്‍ ഖബറിന്റെ തണുപ്പും ചിതയുടെ ചൂടും ഭൗതിക ദേഹത്തിന്‌ ഒരുപോലെയാണെന്ന്‌ ഈ ശവംതീനികള്‍ തിരിച്ചറിയുമായിരുന്നു. കമലാസുരയ്യ കയ്യോടെ ഉപേക്ഷിച്ച അതേ ഹിന്ദുമത (അങ്ങനെ ഒരു മതമുണ്ടോ?)ത്തിന്റെ പേരില്‍ അവരുടെ ദേഹത്തിന്‌ വിലയിട്ടത്‌ സംഘ്പരിവാര്‍ നേതാക്കളായിരുന്നെങ്കില്‍, മാധവിക്കുട്ടിയെന്ന കാല്‍പനിക മധുരമായ പേരുപോലും ഓര്‍ക്കാന്‍ 'ഇസ്ലാമിക' മൗലികവാദികള്‍ വല്ലാതെ മടിച്ചു. സംഘ്പരിവാര്‍ പത്രമായ 'ജന്മഭൂമി'യും എന്‍ ഡി എഫിന്റെ മുഖപത്രമായ 'തേജസും' അവരുടെ വിയോഗവാര്‍ത്ത വിപണനം ചെയ്ത രീതി പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. ദേഹത്തിനുവേണ്ടി കടിപിടികൂടിയവര്‍ ദേഹിയെക്കുറിച്ച്‌ ഒരുനിമിഷം പോലും ചിന്തിച്ചില്ലെന്നു മാത്രമല്ല, വിവാദക്കയത്തിലേക്ക്‌ എറിഞ്ഞുകൊടുക്കുകയും ചെയ്തു.

മലയാളത്തിന്റെ 'എഴുത്തമ്മ' മാധവിക്കുട്ടിയെ ഒരുമ്പെട്ടവളും ആശ്ലീലക്കാരിയും സദാചാര വിരുദ്ധയുമാക്കാന്‍ മുമ്പില്‍ നിന്ന അതേ മതപ്രമാണിമാരാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ അപദാനങ്ങളെക്കുറിച്ച്‌ അധരവ്യായാമം നടത്തിയത്‌. 'മരിച്ചുകിട്ടേണ്ടുന്ന താമസം മാലോകര്‍ക്കുള്ളില്‍ തരിച്ചുകേറുന്നു സ്നേഹവും ബഹുമാനവും' എന്ന്‌ പണ്ട്‌ ചെമ്മനം ചാക്കോ പാടിയത്‌ ചുമ്മാതല്ല. പറഞ്ഞുവന്നത്‌, മലയാളിയുടെ സ്വന്തം മാധവിക്കുട്ടിയോട്‌ കേരളം നന്ദികാട്ടിയോ എന്നാണ്‌. നന്ദികാട്ടിയില്ലെന്നു മാത്രമല്ല, ആത്മശാന്തിപോലും നഷ്ടപ്പെടും വിധം അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുകകൂടി ചെയ്തു.

ഓര്‍ക്കുന്നില്ലേ, വിവാദങ്ങളുടെ ആ മധുരമനോജ്ഞകാലം! മാധവിക്കുട്ടി മതം മാറിയപ്പോള്‍ ഭീഷണിക്കോടാലി എറിഞ്ഞവര്‍; ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നുള്ള പിതൃശൂന്യമായ എഴുത്തുകുത്തുകള്‍; എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചപ്പോഴുള്ള ചന്ദ്രഹാസം ഇളകല്‍......സാംസ്കാരിക ഫാസിസ്റ്റുകള്‍ക്ക്‌ മുമ്പില്‍ വിസ്മൃതിയുടെ മൂടുപടം എടുത്തണിഞ്ഞ്‌ ഒന്നും കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക്‌ കഴിയുമോ? 
എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച 2002-ല്‍ കമലാ സുരയ്യയെ സംഘ്പരിവാര്‍ സംഘടനകള്‍ എത്രമാത്രം കല്ലെറിഞ്ഞു. കമലയെ അവരുടെ 'പേരു'കൊണ്ടു മാത്രം അളക്കാനാണ്‌ പി പരമേശ്വരനും പി നാരായണക്കുറുപ്പും ശ്രമിച്ചത്‌. മാധവിക്കുട്ടിയ്ക്കല്ല സുരയ്യയ്ക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചതെന്ന്‌ അവര്‍ വിലപിച്ചു; എഴുത്തച്ഛന്‍ ഹിന്ദുവാണെന്നും സുരയ്യ പരകായപ്രവേശം നടത്തിയെന്നും അവര്‍ എഴുതിപൊലിപ്പിച്ചു. ഇസ്ലാമിക പ്രബോധകനുള്ള അവാര്‍ഡ്‌ തസ്ലീമ നസ്‌റിനും സല്‍മാന്‍ റുഷ്ദിക്കും നല്‍കുന്നതുപോലെയാണ്‌ സുരയ്യക്ക്‌ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയതത്രേ. എത്ര വികലവും സങ്കുചിതവുമായ ബോധതലം.

നീര്‍മാതളങ്ങള്‍ പൂത്തുവിടര്‍ന്ന പുന്നയൂര്‍ക്കുളത്തെ 17 സെന്റ്‌ മണ്ണ്‌ കേരള സാഹിത്യ അക്കാദമിക്ക്‌ സമര്‍പ്പിച്ച കമലയെ, ഒരു പാമ്പിന്‍ വിഗ്രഹത്തിന്റെ പേരില്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ കുത്തിനോവിച്ചത്‌ ഒരിക്കലും മറക്കാനാകില്ല. പാമ്പിന്‍കാവുള്ള സ്ഥലം ഏറ്റെടുത്താല്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുമെന്ന്‌ പറഞ്ഞ്‌ സംഘ്പരിവാറുകാര്‍ക്ക്‌ മുമ്പേ, 'അടിയന്‍ ലച്ചിപ്പോം' മട്ടില്‍ കാവിനിക്കറിട്ട സാംസ്കാരിക വൈതാളികര്‍ ഉറഞ്ഞുതുള്ളി.

പൂനയിലേക്ക്‌ മടങ്ങും മുമ്പ്‌ കടവന്ത്രയിലുള്ള ഫ്ലാറ്റിലേക്ക്‌ അവരെ തേടിയെത്തിയ ഭീഷണിസ്വരങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ലായിരുന്നു. മതംമാറിയ മാധവിക്കുട്ടി, താന്‍ ഇപ്പോഴും കൃഷ്ണന്റെ പ്രണയിനിയാണെന്ന്‌ പറഞ്ഞത്‌ മഹാഅപരാധമത്രേ. 'കൃഷ്ണ'നിലേക്ക്‌ തിരിച്ചുപോയാല്‍ കുടുംബത്തോടെ നിഷ്കാസനം ചെയ്യുമെന്ന്‌ ഇസ്ലാമിക മതമൗലികവാദികളാണ്‌ ഭീഷണിമുഴക്കിയത്‌. ആത്മരക്ഷാര്‍ത്ഥമാകാം കേരളീയ സമൂഹത്തില്‍ നിന്ന്‌ കമല പലായനം ചെയ്തത്‌.

ഈ രണ്ടു വര്‍ഗീയ ഭ്രാന്തരുമാണ്‌ കമലയുടെ മൃതദേഹ സംസ്കാരത്തിന്റെ പേരില്‍ ഇന്ന്‌ കണ്ഠക്ഷോഭം നടത്തുന്നത്‌. പൂനയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ അന്ത്യനാളുകളില്‍, 'കമലാദാസ്‌'എന്ന പേരിലാണ്‌ ആ കലാകാരി പ്രവേശിപ്പിക്കപ്പെട്ടതെന്ന ഹിമാലയന്‍ കണ്ടെത്തലാണ്‌ സംഘ്പരിവാര്‍ മാധ്യമങ്ങള്‍ നടത്തിയത്‌. മാധവിക്കുട്ടിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായാണ്‌ അവരെ പാളയം ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ സംസ്കരിച്ചതെന്ന്‌ ആര്‍ എസ്‌ എസും വിശ്വഹിന്ദുപരിഷത്തും മുതല്‍ തപസ്യ വരെ കേഴുന്നു. ഒരു ഗ്രീക്ക്‌ ദുരന്തനാടകമായി അവരുടെ അന്ത്യത്തെ വിശേഷിപ്പിച്ച പി പരമേശ്വരനും കുമ്മനം രാജശേഖരനും പൊഴിക്കുന്ന മുതല്ലക്കണ്ണീര്‍ ആര്‍ക്കുവേണ്ടിയാണ്‌? എല്ലാ സ്വാതന്ത്ര്യത്തോടെയും, അമ്മയുടെ ആഗ്രഹപ്രകാരവും സംസ്കാരം നടന്നെന്ന്‌ മകന്‍ എം ഡി നാലപ്പാടുതന്നെ വ്യക്തമാക്കി കഴിഞ്ഞു. മക്കള്‍ക്കില്ലാത്ത വ്യസനം എന്തിനാണ്‌ പരമേശ്വരാദികള്‍ കാണിക്കുന്നതെന്ന്‌ ഒട്ടും മനസ്സിലാകുന്നില്ല. മാധവിക്കുട്ടിയുടെ 'മരണത്തെയും മതംമാറ്റി'യെന്ന്‌ അച്ചുനിരത്തും മുമ്പ്‌, അവര്‍ അനുഭവിച്ച ഏകാന്ത വേദനകളെ കുറിച്ചെങ്കിലും 'ജന്മഭൂമി' ആലോചിക്കേണ്ടിയിരുന്നു(ചീഫ്‌ എഡിറ്റര്‍ ലീലാ മേനോനെങ്കിലും).

'ലജ്ജ' എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശിലെ ഇസ്ലാം മതനേതൃത്വം പുറപ്പെടുവിച്ച ഫത്‌വയുടെ പേരിലാണ്‌ തസ്ലീമാ നസ്‌റീനെന്ന വിശ്രുതകലാകാരി പിറന്ന നാട്ടില്‍ നിന്ന്‌ പലായനം ചെയ്യേണ്ടി വന്നത്‌. സ്ത്രീയെ ദൈവതുല്യമായി കരുതണമെന്ന്‌ പഠിപ്പിച്ച ഇസ്ലാം മതത്തിന്റെ പേരില്‍ ഹൈദരാബാദില്‍ മജ്ലിസ്‌ ഇത്തിഫാദുല്‍ മുസ്ലിമീന്‍ എം എല്‍ എമാര്‍ അവരെ കയ്യേറ്റം ചെയ്തു. വര്‍ഗീയ ചിന്തകള്‍ക്ക്‌ മുമ്പില്‍ കാലദേശാന്തരങ്ങള്‍ക്ക്‌ എന്തു പ്രസക്തി അല്ലേ. ദൈവത്തിന്റെ പേരില്‍ എല്ലാമതത്തിലും ഉയര്‍ന്നുവരുന്ന പൗരോഹിത്യം ദൈവങ്ങളെ കൊന്ന്‌ അട്ടഹസിക്കുകയാണ്‌. മാധവിക്കുട്ടി അതിന്റെ സമ്പന്നയായ ഒരു ഇരമാത്രം.

രാത്രിയില്‍ ചുവന്ന സാരിയുടുത്ത്‌ പ്രത്യക്ഷപ്പെടുന്ന സ്ത്രീയെ വധിക്കാന്‍ വാടകകൊലയാളിയെ ഏര്‍പ്പെടുത്തുന്ന ഒരു കഥാപാത്രത്തെ മാധവിക്കുട്ടി വരച്ചിട്ടിട്ടുണ്ട്‌. 'അവസാനത്തെ അതിഥി' എന്ന കഥയില്‍. അക്ഷരങ്ങളുടെ നിത്യവെളിച്ചം ഇല്ലായിരുന്നെങ്കില്‍ നമ്മളില്‍ പലരും മാധവിക്കുട്ടിയെ, ഇരുട്ടിന്റെ മറവില്‍ എന്നേ വധിച്ചേനേ; കാരണം നമ്മുടെ ഉള്ളില്‍ നാം അടക്കിവെച്ച മതദ്വേഷത്തിന്റെ ആ മൃഗത്തെ തട്ടിയുണര്‍ത്താനായി ചില ശവംതീനികള്‍ ആഞ്ഞുശ്രമിക്കുകയാണല്ലോ.......

Comments (15)
മരണത്തിനു ശേഷം
1 Thursday, 11 June 2009 16:36
സുമേഷ്
മരണത്തിനു ശേഷം മഹത്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂട്ടത്തിലേയ്ക്ക് ഒരു കമലാസുരയ്യ കൂടി...
നല്ലൊരു ലേഖനം വായിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷിക്കുന്നു..
ലേഖകന് അഭിനന്ദനങ്ങളുടെ പൂചെണ്ടുകള്‍..
ഭാരതം എന്തെന്ന
2 Thursday, 11 June 2009 18:36
വിശാല്‍ കൃഷ്ണ, തലശ്ശേരി
ഭാരതം എന്തെന്ന് അറിഞ്ഞവനെ സംസ്കാരം അറിയൂ. സുരയ്യ എന്ന പേരില്‍ മാധവിക്കുട്ടി ആ സംസ്കാരമാണ് ഇല്ലാതാക്കിയത്. അതാണ് പരമേശ്വര്‍ജി പറഞ്ഞത്.
allengilum marchu kazhinjaal ethra dhush
3 Thursday, 11 June 2009 19:39
praveen
allengilum marchu kazhinjaal ethra dhushttananangilum "nalloralyirunu" ennalle parayoo
മരിച്ചുകിട്ടേ
4 Friday, 12 June 2009 23:46
മനോജ്
മരിച്ചുകിട്ടേണ്ടുന്ന താമസം മാലോകര്‍ക്കുള്ളില്‍ തരിച്ചുകേറുന്നു സ്നേഹവും ബഹുമാനവും” ഇതു സത്യം. ചിന്തിപ്പിക്കുന്ന ലേഖനം.
എഴുത്തച്ചന്‍ പ
5 Saturday, 13 June 2009 14:55
മുരളീ കൃഷ്ണന്‍. വീ. എം
എഴുത്തച്ചന്‍ പുരസ്‌കാരം അശ്ലീല എഴുത്തുകാരിക്ക് അല്ല കൊടുക്കേണ്ടത്, എഴുത്തച്ചന്‍ എഴുതിയത് ആദ്ധ്യാത്മിക കാര്യങ്ങളാണ്‌, ഇവരോ? അതാണ് പരമേശ്വര്‍ജി പറഞ്ഞത്, മനസ്സിലായോ////////
good one
6 Sunday, 14 June 2009 09:15
Anil Kumar
good one
താന്‍ എല്ലാമെന
7 Monday, 15 June 2009 12:46
suma
താന്‍ എല്ലാമെന്ന്‌ കരുതിയിരുന്ന ഒരാള്‍ പറഞ്ഞപ്പോള്‍ മതം മാറീ പിന്നീടവര്‍ക്കു മനസ്സിലായി ഇതിലൊന്നും കാര്യമില്ല എന്ന്‌ അവര്‍ക്കു മനസ്സിലായങ്കിലും മുസ്ളീം ജനതക്കൊരു അപമാനം വേണ്ടന്ന്‌ കരുതി അവര്‍ തുടര്‍ന്നു ഇപ്പോള്‍ കുറെയൊക്കെ സത്യങ്ങള്‍ മൂടി വച്ചു അവര്‍ യാത്രയായി
സുരയ്യയെ അശ്ലീ
8 Tuesday, 16 June 2009 13:26
ജലീല്‍.പീ.കെ
സുരയ്യയെ അശ്ലീല സാഹിത്യകാരി എന്നു വിളിച്ച തെണ്ടിക്ക് കൈകൊണ്ടാണ് മറുപടി കൊടുക്കേണ്ടത്......ലേഖനം കലക്കി,
ഗുല്‍മോഹറിനടി
9 Thursday, 18 June 2009 17:21
..::വഴിപോക്കന്‍[Vazhipokkan]
ഗുല്‍മോഹറിനടിയില്‍ ഒരു ചിരി കാണുന്നില്ലേ..?
-അവരുടെ മരണമോ..അ
10 Friday, 19 June 2009 14:14
indrasena
-അവരുടെ മരണമോ..അവരുടെ ജീവിതമോ എല്ലാം എന്നും എന്നും മറ്റുള്ളവരുടെ മുന്നില്‍ സ്വയം പൊലിപ്പിക്കാന്‍ വേണ്ടിയായിരുന്നു..എന്നും ചുറ്റുമുള്ളവര്‍ തന്നെ ശ്രെധികണം എന്നും,തന്റെ കൃതികള്‍ എന്നും ചര്‍ച്ച ചെയ്യപെടനം എന്നും അവര്‍ ആഗ്രഹിച്ചു..അതിനു തക്ക വണ്ണം,കൃതികളില്‍ എന്തെങ്കിലും എല്ലാം എഴുതാനും അവര്‍ ശ്രെധിചിരുന്നു..അവര്‍ എന്ത്നോ ആഗ്രഹിച്ചിരുന്നത് അത് അവരുടെ മക്കള്‍ അറിഞ്ഞിരുന്നു..അത് തന്നെ അവര്‍ക്ക് നല്‍കാനും ആ നല്ല മക്കള്‍ തയ്യാറായി..
മത നിരപേക്ഷ വാദികള്‍,ഹിന്ദു ധര്‍മം പുലര്‍ത്തുന്നവര്‍,പിന്നെ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍..ആരും ഇതില്‍ ഉത്കണ്ട പെടെണ്ടാതില്ല.
kollam nannayittundu
11 Monday, 22 June 2009 14:27
Anil v c nair
kollam nannayittundu
she was a good writer. but she also knew
12 Thursday, 25 June 2009 20:50
rajkumar
she was a good writer. but she also knew good marketing tekniqs better than todays MBAs. as a person everybody is entitiled for some private space. "ammaye thalliyalum randu pakshamundakum"
lekhanam nannayirikkunnu...ethra thettu
13 Sunday, 05 July 2009 09:03
Praveen
lekhanam nannayirikkunnu...ethra thettu cheytha veykthikal annenkilum marichu kazhinjal mahathvalkarikkunnath nammude nattile oru sthiram erpad anne....madhavikutty madham mari surya aayappol avar pranjath Guruvayoorile kannanum ente koode ponnu enna...swantham sukhathine vendiya avar matham mariyath....allathe samoohathe udharikkan alla....avar nalloru ezhuthukari aayirunuu...pakshe veykthy enna nilayil thikachum...
Kalakkan.
14 Sunday, 05 July 2009 16:09
Aani raj
Kalakkan.
Anil U r correct
15 Monday, 26 October 2009 22:05
swathy
Anil U r correct

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 24 guests online